തിരുവനന്തപുരം കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയിൽ. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ ഇയാളുടെ കിടക്കയിലേക്ക് ഉറുമ്പരിച്ചു കയറുന്ന നിലയിലായിരുന്നു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ കണ്ടെത്തിയത്.ഇയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഒരു വർഷം മുൻപ് കോവളത്തിലെത്തിയ അദ്ദേഹത്തിന് വീഴ്ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്.
പൊലീസിലെ ബീറ്റ് ഓഫിസര്‍മാരില്‍ ഒരാള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം തിങ്കളാഴ്ച വൈകിട്ടു ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നു . രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങള്‍ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കിയെന്നു സംഘം അറിയിച്ചു.

