കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ഫുട്ബോൾ മൈതാനങ്ങൾ തുറന്നിട്ട് കുറഞ്ഞ മാസങ്ങൾ മാത്രമേ ആകുന്നുള്ളു. ഈ കാലയളവിൽ ആരാധകർ കാണാൻ പോകുന്ന ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് തന്നെയാവും ഇന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന് തീർച്ച.
യൂറോപ്പിലെ രണ്ട് കരുത്തർ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആർക്കൊപ്പമാണ് വിജയമെന്നത് പ്രവചനാതീതമാണ്. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അത്ര നിസാരക്കാരല്ല എന്നാൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയെ പോലൊരു പോരാളിയ്ക്ക് മുൻപിൽ വിജയം അത്ര എളുപ്പവുമല്ല.
നെയ്മർ, എമ്പപ്പെ, ഡി മറിയ എന്നിവരുടെ മികവ് ആണ് പി എസ് ജിക്ക് ഫൈനലിലേക്കുള്ള വഴിയിൽ കരുത്തായത് ആ കരുത്ത് ഫൈനലിലും ഒത്തു ചേർന്നാൽ പരാജയപെടുത്തുക അത്ര എളുപ്പമാകില്ല.
റയൽ മാഡ്രിഡ് ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്താണ് പി എസ് ജി നോക്കൗട്ട് റൗണ്ടിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. നോക്കൗട്ടിൽ അവർ ഡോർട്മുണ്ട്, അറ്റലാന്റ, ലെപ്സിഗ് എന്നീ ടീമുകളെ ഒക്കെ മറികടന്നു. പി എസ് ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ചരിത്രം തിരുത്താൻ സാധ്യമാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബയേൺ നോക്കൗട്ടിൽ എത്തിയത്. ലെവൻഡോസ്കിയുടെ ചിറകിലേറി അവർ കുതിക്കുകയാണ്. ചെൽസിയും ബാഴ്സലോണയും ബയേണിന്റെ വേട്ടയിൽ ഇരകളായി. സെമിയിൽ ലിയോണും ബയേണ് മുന്നിൽ വീണു. ചെൽസി രണ്ട് പാദങ്ങളിലായി 7-1ന്റെയും ബാഴ്സലോണ ഒറ്റ മത്സരത്തിൽ 8-2ന്റെയും പരാജയമാണ് ബയേണിൽ നിന്ന് നേരിട്ടത്. നാൽപ്പതിൽ അധികം ഗോളുകൾ 10 മത്സരങ്ങളിൽ നിന്നായി ബയേൺ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നേടി.
ഇന്ന് രാത്രി 12.30 നടക്കുന്ന കലാശ പോരാട്ടത്തിൽ പി എസ് ജി അവരുടെ ആദ്യ യൂറോപ്യൻ കിരീടം നേടുമോ അതോ ബയേൺ അവരുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമോ എന്ന് ഇന്ന് രാത്രി അറിയാം.

