തിരുവനന്തപുരം: മാതാ പിതാക്കൾ, ബന്ധുക്കൾ, സ്കൂൾ,മദ്രസ്സ അധ്യാപകന്മാർ, തുടങ്ങി സംരക്ഷണം ലഭിക്കേണ്ടവരിൽ നിന്നും തന്നെ ക്രൂരമായി നമ്മുടെ കുട്ടികൾക്ക് പീഡനമേൽക്കേണ്ടി വരുന്ന വാർത്തകൾ ദിവസേന നമ്മൾക്ക് മുൻപിലേക്ക് കടന്നു വരികയാണ്. വർഷം കൂടുംതോറും ഇത്തരം പോക്സോ കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുകയാണ്. തക്കതായ ശിക്ഷ ഇത്തരം ആളുകൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നത് തർക്കമില്ലാത്ത കാര്യവും തന്നെയാണ്.
എന്നാൽ പല പോക്സോ കേസുകളിലും എന്ത് കൊണ്ട് ജനങ്ങൾക്ക് രണ്ടഭിപ്രായം വരുന്നുവെന്നും നീതി ലഭിക്കാതെ വരുന്നുവെന്നതും ശ്രദ്ധേയമാണ്. . ചിലത് സ്വാധീനം ചെലുത്തി രക്ഷപെടാൻ ശ്രമിക്കുന്ന സാഹചര്യമുണ്ടാക്കുമ്പോൾ, മറ്റൊന്ന് തമ്മിലുള്ള പക തീർക്കാനായി വ്യക്തികൾ തമ്മിൽ ഇത്തരം കേസുകൾ കെട്ടി ചമച്ച് കുട്ടികളെ അതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ്. ഇത് രണ്ടും ആപത്ത് തന്നെയാണ്. ഇത്തരം പോക്സോ കേസുകളിൽ ആളുകൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു പോവുകയാണ്.
അന്വേഷണത്തിൽ വ്യക്തതയില്ലാത്തതിനാൽ നിരവധി കേസുകൾ കെട്ടി കിടക്കുകയാണ്. ഇത്തരം കേസുകൾ തീർപ്പാക്കാനാണ്, സംസ്ഥാനത്ത് അതിവേഗ കോടതികൾക്ക് രൂപം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്. ജൂലൈ ഒന്നിന് 17 കോടതികളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേസുകളിൽ കോടതി സംവിധാനം ഇടപെടാത്തത് കൊണ്ടല്ല മറിച്ച്. സ്വാധീനവും, കള്ള കേസുകളുമാണ് ഇത്തരം വിശ്വാസ്യത തകർക്കുന്നത്.
പാലത്തായി പോക്സോ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിറക്കി. ഇതിനു മുൻപും പല പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഒരു വിഭാഗം കെട്ടിചമച്ച കേസെന്നു വാദിച്ചു മറ്റു ചിലർ ഇതിനിടയിൽ സ്വാധീനം ചെലുത്തി പ്രതി രക്ഷപെടാനുള്ള ശ്രമമാണെന്നത് വിലയിരുത്തി. ഇതിൽ ഏതാണ് സത്യം എന്നത് തുടർ അന്വേഷണത്തിൽ നിന്നും ബോധ്യമാകുമോ? നിലവിലെ അന്വേഷണവും അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പ്രവർത്തനവും തൃപ്തികരമോ ?. പ്രതിഷേധങ്ങൾ എല്ലാം നീതി നടപ്പിലാക്കാൻ വേണ്ടിയോ രാഷ്ട്രീയ- മത സംഘടന മുതലെടുപ്പിന് വേണ്ടിയോ? ചോദ്യങ്ങൾ ഇങ്ങനെ പലതും ബാക്കി നിർത്തുകയാണ്.
ഒരു വർഷം മുമ്പ് കോഴിക്കോട് മടവൂരിൽ പ്രധാന അധ്യാപകൻ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതും ഈ സമൂഹം അറിഞ്ഞതാണ് ഈ കേസിലും പരമാവധി സ്വാധീനം ചെലുത്താൻ പ്രതി ശ്രമിച്ചിട്ടുണ്ട്. ഇത് പോലെ തന്നെ കഴിഞ്ഞ ദിവസം മദ്രസ്സാധ്യാപകനും പിതാവുമായ കാസർഗോഡ് സ്വദേശി മകളെ പലതവണ പീഡനത്തിന് ഇരയാക്കിയ വാർത്ത നമ്മൾ കേട്ടറിഞ്ഞു. ബന്ധുക്കളും ചേർന്നാണ് പീഡനം നടത്തിയതെന്ന് 16 കാരി നേരിട്ടെത്തി പോലീസിൽ മൊഴി നൽകി. മാത്രമല്ല കുട്ടിയുടെ പിതാവ് മുൻപും പോക്സോ കേസിൽ പ്രതിയായിരുന്ന വ്യക്തി കൂടിയാണ്. ഇതു പോലെ കോഴിക്കോട് ജില്ലയിൽ മദ്യലഹരിയിൽ എത്തിയ പിതാവ് മകളെ പീഡിപ്പിക്കാൻ ശ്രമം നടത്തിയതും നമ്മളറിഞ്ഞു. ജനനം തന്ന വ്യക്തിയ്ക്ക് ഇങ്ങനെ തോന്നിയെങ്കിൽ പിന്നെ എന്താണ് പിതാവെന്ന വാക്കിനർത്ഥം?
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വികാരിയുടെ വിവേകം ഈ നാടിനു ബോധ്യപ്പെട്ടതാണ്. അതിനു ഒത്താശ ചെയ്ത് കുറ്റം ഏറ്റെടുക്കാൻ ശ്രമിച്ച കുട്ടിയുടെ പിതാവ് മകളോട് എന്ത് ധാർമികതയാണ് പുലർത്തുന്നത്. പിന്നെ എങ്ങനെ ഇരയ്ക്ക് നീതി ലഭ്യമാകും, കുട്ടി തന്നെ ഈ കേസിൽ മൊഴി മാറ്റി പറഞ്ഞത് പല തവണയാണ്. ഇതിൽ അന്വേഷണ സംഘം കൃത്യമായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായാണ് കേസ് തെളിയിക്കപ്പെട്ടത്.
എന്നാൽ 2017 ജനുവരി 13ന് വാളയാറിൽ 13 വയസ്സുകാരിയും മാര്ച്ച് നാലിന് സഹോദരിയായ ഒന്പതു വയസുകാരിയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില് കാണപ്പെട്ടു. വൈദ്യ പരിശോധനയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ചില പ്രതികളെ പിടിക്കൂടും ചെയ്തു. രണ്ടു കേസുകളിലുമായി ആത്മഹത്യാ പ്രേരണാകുറ്റം, പോക്സോ വകുപ്പുകള് എന്നിവയാണ് പ്രതികള്ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ മൂന്നു പ്രതികളെ 2019 ഒക്ടോബർ 25 ന് കോടതി വെറുതെ വിട്ടു. അതിനു കാരണം പ്രതികൾക്കെതിരെ തെളിവില്ല എന്നതായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുക്കളായിരുന്നു ഇതിലെ പ്രധാന പ്രതികൾ. ഈ കേസിന്റെ തുടക്കത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ കേസിൽ നിന്നും തന്നെ മാറ്റിയിരുന്നു അപ്പോഴേക്കും കുറ്റവാളികൾക്ക് വേണ്ട പഴുതുകൾ ലഭിച്ചു കാണും. ഇതൊക്കെ തന്നെയാവാം നിക്ഷ്പക്ഷരായി ചിന്തിക്കുന്ന ചില ആളുകളെങ്കിലും പാലത്തായി കേസിൽ രംഗത്ത് എത്തിയിട്ടുണ്ടാവുക.
കോട്ടയം കടുത്തുരുത്തിയിൽ മറ്റൊരു കേസ് കഴിഞ്ഞ രണ്ടു വർഷം മുമ്പ് നടന്നതാണു്. . ഇരയായത് 8 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി. കോഴിക്കോട് കുന്ദമംഗലത്തെ മാതാവിന്റെ വീട്ടിൽ വേനലവധിയിൽ താമസിക്കാനെത്തിയ കുഞ്ഞിനെ ബന്ധുക്കളിൽ ചിലർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടു വർഷങ്ങൾക്കിപ്പുറം കോയമ്പത്തൂരിലുള്ള പിതാവിന്റെ ഡോക്ടറായ് സഹോദരിയോട് കുട്ടി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നുവെന്നാണ് പോലീസിൽ നൽകിയ മൊഴി. എന്നാൽ ഇത് ഭർത്താവിന്റെ ആരോപണമാണെന്നാണ് മാതാവ് പറയുന്നത്. കുട്ടി നിലവിൽ പിതാവിനൊപ്പം ജീവിച്ചു വരികയാണ്. അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. ഇതിൽ മകളെ ഉപയോഗിച്ച് പിതാവ് മുതലെടുക്കുന്നതാണെങ്കിലും, മറിച്ച് മാതാവാണെങ്കിലും ചെയ്യുന്നത് അങ്ങേയറ്റമുള്ള നെറികേടാണ്. കേസ് അന്വേഷണത്തിലൂടെ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകുമെന്ന് പ്രതീക്ഷിക്കാം.
ഇത് പോലെത്തന്നെ കുന്ദമംഗലം പോലീസ് സ്റ്റേഷന് കീഴിൽ മറ്റൊരു പോക്സോ കേസ് കൂടി നില നിൽക്കുന്നുണ്ട് 18 വയസുള്ള പതിമംഗലത്തെ ഒരു യുവാവ് പ്രയാപൂർത്തിയാകാത്ത കുട്ടിക്ക് അശ്ലീല ചിത്രം കാണിച്ചുവെന്നതാണ് കേസ്. അന്വേഷണം നടന്നു വരികയാണ്. ഇത്തരത്തിൽ കുട്ടികൾക്കെതിരെയുള്ള പീഡനം പലരീതിയിലും നടക്കുമ്പോൾ സമൂഹത്തിനു പിഴക്കുന്നത് എവിടെയാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. പോക്സോ കേസിലെ പ്രതികളിൽ ഭൂരിഭാഗവും ബന്ധുക്കളോ ഗുരുക്കന്മാരോ ആയി മാറുന്നു. പിന്നെ കുട്ടികൾക്ക് എവിടെയാണ് സംരക്ഷണം? കുഞ്ഞുങ്ങളെ വെച്ച് തമ്മിലടിക്കാൻ മനപ്പൂർവ്വം കേസുകൾ സൃഷ്ടിക്കുമ്പോൾ യഥാർത്ഥ കുറ്റവാളികൾ പലരും തെളിവുകൾ നശിപ്പിച്ച് ഈ നാടിനെ തന്നെ വെല്ലുവിളിക്കുകയാണ്. മറ്റു ചിലരാവട്ടെ പുറത്ത് പറയാനുള്ള മാനക്കേട് കൊണ്ട് പലതും ഒളിച്ചു വെക്കുകയും ചെയ്യുന്നു.
നമ്മുടെ കുട്ടികൾക്ക് നീതി വേണം പോക്സോ കേസുകൾ സ്വാധീനിക്കാനോ മുതലെടുക്കാനോ ഉള്ളതല്ല നമ്മുടെ മക്കളെ സംരക്ഷിക്കാനുള്ളതാണ്. നിയമങ്ങൾ നടപ്പിലാക്കണം നല്ല രീതിയിൽ. ശിക്ഷിക്കപെടണം കുറ്റവാളികൾ.

