എറണാകുളം: കൊച്ചി നഗരത്തിൽ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോർപ്പറേഷൻ, കെഎസ്ഇബി അടക്കമുള്ളവർക്കാണ് ഹൈക്കോടതിയുടെ നിർദേശം. കേബിളുകളിൽ കുടുങ്ങി യാത്രക്കാർക്ക് പരുക്കേൽക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കോടതി നിർദേശം. കഴിഞ്ഞദിവസം കൊച്ചിയിൽ കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു റോഡ് സുരക്ഷാ കമ്മീഷണർ എസ്.ശ്രീജിത്ത് അടക്കമുള്ളവർക്ക് നിർദേശം നൽകിയിരുന്നു.
റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ റോഡുകളിൽ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നടപടി. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കൾ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും.