അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. സർക്കാറിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിനെതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത കര്‍ണാടകയുടെ നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ പ്രവേശിപ്പിക്കൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കര്‍ണാടക.

