കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും നാളെ ചോദ്യം ചെയ്യും. ഇരുവരോടും നാളെ തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവർക്കും നിർദ്ദേശം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യും.
മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് വിവരം ചോർന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആർക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന വിവരവും ഇവരിൽ നിന്നും ശേഖരിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കിൻറെയും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജൻറെയും വെളിപ്പെടുത്തൽ.അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.

