ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ അടിമുടി ദുരൂഹമാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികളെന്നും ചെന്നിത്തല ആരോപിച്ചു.ആഴക്കടല്‍ മത്സ്യബന്ധനത്തിന് അന്താരാഷ്ട്ര കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള വന്‍ ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.
പ്രതിപക്ഷം ഇത് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി നടപടികളുമായി കമ്പനി മുന്നോട്ട് പോകുമായിരുന്നു.
കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമൊന്നുമല്ല ഇതിന് പിന്നിലുള്ളത്. അവര്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു കരാറല്ല ഇത്. യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമാണ്,’ ചെന്നിത്തല പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വ്യവസായ മന്ത്രി ഇ. പി ജയരാജനും പ്രധാനപ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു.കേരളത്തിന്റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്ത്, അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ അവര്‍ നടത്തിയ നീക്കങ്ങള്‍ ഗൗരവകരമാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിക്ക് പിന്നില്‍ അടിമുടി ദുരൂഹതയാണുള്ളത്. സര്‍ക്കാര്‍ എല്ലാം മറച്ചുവെക്കാന്‍ ശ്രമിച്ചു. കൊച്ചിയില്‍ നടന്ന അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തിയ്യതികളിലാണ്. പക്ഷെ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് 28. 2. 2020നാണ്.
അതായത് അസന്റ് കഴിഞ്ഞ് 48 മദിവസങ്ങള്ക്ക് ശേഷം കരാറില്‍ ഒപ്പിട്ടു. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ പറഞ്ഞുറപ്പിച്ച ശേഷമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തും ചെന്നിത്തല പുറത്ത് വിട്ടിട്ടുണ്ട്.

