
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.ബസ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു. അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്.
ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്.
വയനാട് ബാവലി ചെക്ക്‌പോസ്റ്റിലും കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. ഇത് യാത്രക്കാരും കര്‍ണാടക അധികൃതരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കി. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ യാത്രക്കാര്‍ തടയുകയും ചെയ്തു.
ബസ് യാത്രക്കാര്‍ക്ക് അടക്കമുള്ള സംസ്ഥാനാന്തര യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങള്‍ പറയുന്നു. നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

