വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളുടെ ക്യാപ്റ്റന്‍മാര്‍. ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തോടുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ലോകകപ്പിന് മുന്‍പ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.എൽജിബിടിക്യുഐഎ+ സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത്. ഇത് വിവിധ യൂറോപ്യന്‍ ടീമുകള്‍ ഏറ്റെടുക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ക്യാപ്റ്റന്‍ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്. വണ്‍ ലൗ’ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയാല്‍ മത്സരം തുടങ്ങി അടുത്ത നിമിഷം തന്നെ മഞ്ഞ കാര്‍ഡ് കാണിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടുമായാണ് ഫിഫ രംഗത്തെത്തിയത്. ഇതോടെയാണ് നായകന്‍മാരുടെ പിന്‍മാറ്റം.
ഇന്ന് ഇറാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പ്രഖ്യാപിച്ചിരുന്നു. സെനഗലിനെതിരായ പോരിനെത്തുമ്പോള്‍ ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിക്കുമെന്ന് ഹോളണ്ട് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്കും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫിഫ മുന്നറിയിപ്പുമായി എത്തിയത്. ഇതോടെയാണ് തീരുമാനം മാറ്റിയത്. തങ്ങളുടെ ക്യാപ്റ്റൻമാർ കളിക്കളത്തിൽ ആം ബാൻഡ് ധരിച്ചാൽ കായിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയെന്ന് ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ഫുട്‌ബോൾ അസോസിയേഷനുകള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ഫെഡറേഷനുകൾ എന്ന നിലയിൽ തങ്ങളുടെ കളിക്കാരെ ബുക്കിംഗ് ഉൾപ്പെടെയുള്ള കായിക ഉപരോധങ്ങൾ നേരിടുന്ന അവസ്ഥയില്‍ നിര്‍ത്താന്‍ സാധിക്കില്ല.