ലോകകപ്പ് ഫുട്ബോളിൻറെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തർ. ഇന്നലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൻറെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനോട് 2 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
മുൻപ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളിൽ 22 ആതിഥേയ രാജ്യങ്ങളിൽ 16 ടീം വിജയിക്കുകയും 6 ടീമുകൾ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.
ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിൻറെ തോൽവിക്ക് വഴിയൊരുക്കിയത്. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ.
ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.

