തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ മരണം ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഹരിദാസിനെ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണെന്നും പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നും കോടിയേരി പറഞ്ഞു. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നു കോടിയേരി പറഞ്ഞു. ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്‌തൊരു കൊലപാതകമാണ് ഇത്.
സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി സംഭവങ്ങൾ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആർഎസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്
”കൊലപാതകത്തിൽ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു. ആർഎസ് എസ്- ബിജെപി സംഘം കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ലെന്നാണ് ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളിൽ നിന്നും മനസിലാകുന്നതെന്നും പ്രകോപനങ്ങളിൽ സിപിഎം പ്രവർത്തകർ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു. കൊലപാതകം നടത്തിയിടിട്ട് സർക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് ബിജെപി സംഘങ്ങൾ കരുതേണ്ട. കണ്ണൂർ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസിനെയാണ് (54) തിങ്കളാഴ്ച പുലര്‍ച്ചെ കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്‍റെ കാൽ പൂർണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി.

