വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു.വൈത്തിരി ചേലോട് ഗുഡ്‌ഷെപ്പേർഡ് ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം കൂടിയതിനെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പി മുഹമ്മദിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് പി.എ മുഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
ആദർശങ്ങളിൽ അടിയുറച്ചു നിന്നു തൻ്റെ നാടിൻ്റേയും ജനതയുടേയും വിമോചനത്തിനും ഉന്നതിയ്ക്കുമായി പോരാടാൻ ദൃഢനിശ്ചയം ചെയ്ത സഖാവ് പി.എ വെല്ലുവിളികൾക്കു മുന്നിൽ പതറാതെ കമ്യൂണിസ്‌റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോയി. പുസ്തകങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തൻ്റെ അറിവുകളേയും രാഷ്ട്രീയബോധ്യങ്ങളേയും നിരന്തരമായി പുതുക്കാൻ പി.എ എന്നും ഉത്സാഹിച്ചു.
വയനാട്ടിലെ നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് വയനാട്ടിലെ കർഷകസംഘത്തിൻ്റെ വളർച്ചയിലും വലിയ പങ്കു വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ദേശാഭിമാനി ഡയരക്ടർ ബോർഡംഗം എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങൾ സ്തുത്യർഹമാം വിധം നിർവഹിച്ചു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കർഷകരുടേയും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലും നിരവധി തവണ ജയിൽ വാസം അനുഭവിച്ച സഖാവ് പി.എ മുഹമ്മദിൻ്റെ ജീവിതം കമ്മ്യൂണിസ്റ്റുകാർക്കും പൊതുപ്രവർത്തകർക്കും എക്കാലവും മാതൃകയായിരിക്കും. സഖാവിൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഉറ്റവരുടേയും സഖാക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. സഖാവ് പി.എ മുഹമ്മദിൻ്റെ സ്‌മരണകൾക്കു മുൻപിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

