ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് പോലും ഇറങ്ങാത്തതിന് ഒരു ന്യായീകരണവുമില്ലെന്നും ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും കെ.സുരേന്ദ്രൻ അറിയിച്ചു.ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ പ്രവർത്തനരംഗത്തുനിന്ന് മാറി നിൽക്കുന്ന സാഹചര്യം പരിശോധിക്കണമെന്ന് ആർഎസ്എസ് നിർദേശിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്നും പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ശോഭാ സുരേന്ദ്രൻ ചെവിക്കൊണ്ടില്ല. സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രാചാരണത്തിന് പോലും ഇറങ്ങിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി വൈസ് പ്രസിഡന്‍റായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം. ടി രമേശും പി. കെ കൃഷ്ണദാസും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.