പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെക്ഷൻ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അദ്ദേഹത്തിനെതിരെ രണ്ട് ലൈംഗിക ആരോപണ പരാതികളാണ് നിലവിലുള്ളത്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ച കോടതിയുടെ പരാർമർശം വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സെക്ഷൻ കോടതിയുടെ പരാമർശം ഹൈക്കോതടി നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർജാമ്യം തുടരാമെന്ന നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈക്കൊണ്ടത്. ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിംഗിൾ ബെഞ്ച് ജാമ്യം റദ്ദാക്കിയത്.

