പമ്പ: അയ്യപ്പ സംഗമത്തിൽ പ്രസംഗിക്കാൻ വിളിക്കാന്‍ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ. മുഖ്യമന്ത്രി പ്രസംഗിച്ചശേഷം ദേവസ്വം മന്ത്രി വി.എൻ.വാസവനാണ് പ്രസംഗിച്ചത്. പിന്നീട് തമിഴ്നാട് മന്ത്രി പി.കെ.ശേഖർബാബു പ്രസംഗിച്ചു. അതിനുശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയാണ് പ്രസംഗിക്കാനായി ക്ഷണിച്ചത്. ഇതോടെയാണ്, മന്ത്രി നീരസം പ്രകടിപ്പിച്ചത്. അധികൃതർ മന്ത്രിയെ അനുനയിപ്പിച്ചു. പ്രസംഗം നടത്തിയശേഷമാണ് മന്ത്രി വേദിവിട്ടത്.
ശബരിമലയിൽ ദർശനത്തിനായി ഉച്ചയ്ക്കു മുൻപ് എത്തേണ്ട കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നാണ് മന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നത്. സംഗമത്തിന് വിളിച്ചതിൽ തമിഴ്നാട് മന്ത്രിമാർ നന്ദി അറിയിച്ചു. ആദ്യം റജിസ്റ്റർ ചെയ്ത 3000 പേരെയാണ് ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.
ഈ പ്രതിനിധികൾക്ക് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അവസരം. 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ ശബരിമല വികസനത്തിനായി അവതരിപ്പിക്കും.

