ശബരീനാഥിൻ്റെ അറസ്റ്റ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥിനെ കൊലപാതകശ്രമം, ഗൂഡലോചന കുറ്റങ്ങള്‍ ചുമത്തി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയില്‍ ചര്‍ച്ചക്കെടുക്കാനാവില്ലെന്നും നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും നിയമമമന്ത്രി പി രാജീവ് ക്രമപ്രശ്നമായി ഉന്നയിച്ചു.സഭയിലെ ചർച്ച കേസിനെ ബാധിക്കുമെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.എന്നാല്‍ സോളാർ കേസ് 7 പ്രാവശ്യം സഭയില്‍ ചർച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാർ കോഴ കേസ് 4 പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള്‍ ഉദ്ധരിക്കുന്നത് ശരിയല്ല.കേസിനെ ബാധിക്കുന്നത് അല്ല പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി..സാധാരണ നിയമ നടപടിയെ കുറിച്ചാണ് നോട്ടീസെന്നും അടിയന്തര സാഹചര്യം കാണുന്നില്ല എന്നും ചെയർ വ്യക്തമാക്കി.മുഖ്യമന്ത്രി ഭീരുവാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാനാകില്ലെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും ചെയർ അറിയിച്ചെങ്കിലും ചെയറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.

