കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു’. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി.അതിജീവിതയുടെ ഹർജിക്കെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്തെത്തി. തുടരന്വേക്ഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ദിലീപ് കോടതിയിൽ ആരോപിച്ചു. എന്നാൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ദിലീപിനോട് ഹൈക്കോടതി ചോദിച്ചു.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

