തിരുവനന്തപുരം: വിവാദ പ്രകൃതിചികിത്സകൻ മോഹനന് നായർ എന്ന മോഹനൻ വൈദ്യരെ (65) ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ച് കൗൺസിലറുടെയും പൊലീസിെൻറയും നേതൃത്വത്തിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും േപാസ്റ്റ്മോർട്ടത്തിനും ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
ചേർത്തലയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം മകനൊപ്പം കാലടിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ മുതൽ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകീട്ടോടെ ശ്വാസതടസ്സവും ഛർദിയും ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ട് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനൻ വൈദ്യർ. വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ ഇദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു. ലൈസൻസില്ലാതെ കോവിഡിന് ചികിത്സ നടത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞവർഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

