മാർച്ച് 25-ന് തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരികൊമ്പനെ മയക്ക് വെടി വെക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ തളക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽനടത്തുമെന്നും മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കുമെന്നും എന്നാൽ ഇത്തവണ ദൗത്യം വിജയിക്കും എന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ പറഞ്ഞു.
അതേ സമയം, അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്നായ വിക്രം സ്ഥലത്തെത്തി. വയനാട്ടിലെ ജനങ്ങളെ നാലു വർഷം മുമ്പുവരെ വിറപ്പിച്ചിരുന്ന വടക്കനാടൻ കൊമ്പനാണ് ഇപ്പോഴത്തെ വിക്രം. വയനാട്ടിൽ നിന്നും 14 മണിക്കൂർ യാത്ര ചെയ്‌ത് രാവിലെ ഏഴു നാൽപ്പതോടെയാണ് വിക്രമിനെയുമായുള്ള വാഹനം ചിന്നക്കനാൽ സിമൻറു പാലത്തെത്തിയത്.മൂന്നാർ ഡിവിഷനിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥത്തുണ്ടായിരുന്നു. യാത്രയിൽ ആവശ്യത്തിന് വിശ്രമം ഭക്ഷണവും നൽകിയതിനാൽ കാര്യമായ ക്ഷീണമൊന്നും വിക്രമിനില്ലായിരുന്നു.
നാളെ കുഞ്ചു, കോന്നി സുരേന്ദ്രൻ, സൂര്യൻ എന്നീ കുങ്കികളും 26 അംഗ സംഘവും ചിന്നക്കനാലിലെത്തും . നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതിനാലാണ് എസ്എസ്എൽസി – പ്ലസ്ടു പരീക്ഷകളില്ലാത്ത 25 –ാംതീയതി മയക്കു വെടിവയ്ക്കാനായി നിശ്ചയിച്ചിരിക്കുന്നത്.

