കൊച്ചി: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കോടതി നിർദേശപ്രകാരം കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ നടപടിയിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞു. ഈ സ്വത്തുക്കൾ വിട്ടുനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് പിഴവ് പറ്റി ഉൾപ്പെടുത്തിയവരുടെ വിവരങ്ങൾ സമർപ്പിക്കാൻ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻ്റേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി.
ലാന്‍റ് റവന്യൂ കമ്മീഷണറുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലിലെ പൊതുമുതൽ നഷ്ടം കണക്കാക്കുന്നതിനായി ക്ലെയിംസ് കമ്മീഷണറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിനായി ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുറക്കുന്നതിന് ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

