കണ്ണൂർ: കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവർക്കു പിന്തുണ നൽകും. ആരോടും അയിത്തമില്ല. ഇത് സഭയുടെ തീരുമാനമല്ല. മലയോര കർഷകരുടെ തീരുമാനമാണ്. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണ് താൻ പ്രഖ്യാപിച്ചത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും കർഷകരുടെ നീറുന്ന സങ്കടമാണ് യഥാർഥ പ്രശ്നമെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിജെപിയെ സഹായിക്കാം എന്നല്ല താൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാനുള്ള നയം രൂപീകരിക്കാൻ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. ബിജെപി സർക്കാർ റബർ വില 300 രൂപയാക്കുന്ന സാഹചര്യം ഉണ്ടാക്കിയാൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ ഇവിടുത്തെ മലയോര കർഷകർ തയ്യാറാകും. കാരണം മലയോര കർഷകർ അത്രയേറെ ഗതികേടിൻ്റെ വക്കിലാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
കർഷകരുടെ കുടുംബങ്ങളിൽ ജപ്തി നോട്ടീസ് എത്തുന്ന സാഹചര്യമാണ്. മുന്നോട്ടു നോക്കുമ്പോൾ കർഷകൻ്റെ മുന്നിൽ പൂർണമായും അന്ധകാരം മാത്രമാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ കർഷകർക്കു ഇപ്പോൾ മുന്നോട്ടുനീങ്ങണമെങ്കിൽ ആകെക്കൂടിയുള്ള വരുമാന മാർഗം റബർ കൃഷിയാണ്. റബറിനെ പിന്തുണയ്ക്കുന്നതു ആരോണോ, അവർക്ക് ഞങ്ങൾ പിന്തുണ നൽകും. ഇതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. കർഷകൻ്റെ അവസ്ഥ അത്രയും ദയനീയമാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

