ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്.കേസിലെ ഒന്നാം പ്രതി ശ്രീനിജൻ എംഎൽഎയാണ് പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നെന്നും സാബു ആരോപിച്ചു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്.ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ല, വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.
പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണെന്നും സാബു പറഞ്ഞു. ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്.
ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകം;ഒന്നാം പ്രതി ശ്രീനിജൻ എംഎൽഎ,പ്രൊഫഷണൽ രീതിയിലുള്ള ആക്രമണം

