ഫറോക്ക് ചുങ്കത്ത് മീൻ മാർക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജ്ജുനൻ്റെ കൊലപാതക കേസ് പ്രതിയെ എട്ടു മാസത്തിനു ശേഷം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പോലീസ് ഇൻസ്പെക്ടർ എം.പി സന്ദീപിൻ്റെ കീഴിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടി.ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാർ (39 വയസ്സ്) ആണ് പിടിയിലായത്.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിനു സമീപത്തെ സ്ലാബിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിൽ തൊട്ടടുത്തിരുന്ന അർജ്ജുനനുമായി വാക്കേറ്റം നടത്തുകയും അർജുനനെ സുധീഷ് തള്ളുകയും നിലത്തിട്ട് ചവുട്ടുകയും ചെയ്തു.തുടർന്ന് സുധീഷ് സംഭവസ്ഥലത്ത് ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ബോധമില്ലാതെ രക്തം വാർന്നു കിടന്ന അർജ്ജുനനെ നാട്ടുക്കാർ ചേർന്ന് ഫറോക്ക് താലൂക്കാശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാൾ മരണപ്പെടുകയും ചെയ്തു.ശരീരത്തിലെ എല്ലുകൾ പൊട്ടിയതും തലച്ചോറിലെ ക്ഷതം കാരണം രക്തം കട്ടപിടിച്ചതുമാണ് മരണ കാരണമായി പറയുന്നത്.
ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും അപ്പോഴെക്കും സുധീഷ് ഒളിവിൽ പോയിരുന്നു. പ്രതി നേരെ തമിഴ് നാട്ടിലേക്ക് ആണ് കടന്നത്. വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയും ചെയ്തു.പത്തോളം മൊബൈൽ ഫോണുകളും,നിരവധി സിം കാർഡുകളും മാറ്റി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാൻ ശ്രമിക്കുകയായിരുന്നു.
തമിഴ്നാട് ഈറോഡ് താമസിക്കുന്നതിനിടെ ഇയാൾ തന്നെ ജോലിക്കായും മയക്കു മരുന്നിനായും ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള മൈസൂരി ലേക്ക് ദിവസേനയെന്നോണം പോകാറുണ്ട്.കൂടാതെ ഡിണ്ടിഗൽ,ആന്ധ്ര, മഹരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു. തമിഴ്,ഹിന്ദി തുടങ്ങീ നിരവധി ഭാഷകളിൽ നൈപുണ്യ വും,കാഴ്ചയിൽ തമിഴനെന്ന് തോന്നിക്കുന്നതും ഒളിച്ചു കഴിയാൻ ഇയാളെ സഹായിച്ചു.ഈറോഡിൽ താമസിച്ചു വരുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്ന യാളെ മദ്യലഹരിയിൽ അതിക്രൂരമായി മർധിച്ച് കൊല ചെയ്ത ശേഷം ബെഡ്ഷീറ്റിൽക്കെട്ടി എടുത്ത് കൊണ്ടുപോയി റെയിൽവേ ട്രാക്കിലിടാൻ ശ്രമിച്ചപ്പോൾ ആളുകളെ കണ്ടപ്പോൾ അഴുക്കുചാലിൽ ഇടുകയും ശക്തമായ മഴ കാരണം മൃതശരീരം ഓടക്ക് ഉള്ളിലേക്ക് പോവുകയും ചെയ്തു.ദിവസങ്ങൾക്ക് ശേഷമാണ് അഴുകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്.പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തിൽ കഴിയവെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ സുധീഷ് കർണ്ണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തി ലൂടെ പ്രതിയെ രാമനാട്ടുകരയിൽ വെച്ച് ശനിയാഴ്ച രാത്രി കസ്സഡിയിലെടുക്കുക യായിരുന്നു.സ്ഥിരമായി ആയുധങ്ങൾ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോൾ കിചെയിനിൽ കത്തികൂടി കരുതിയിരുന്നു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി, എ.കെഅർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ വി.ആർ അരുൺ,എഎസ്ഐ ലതീഷ് പുഴക്കര, സിവിൽ പോലീസ് ഓഫീസർ ടി.പി അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

