ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ്ഗതടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഉടമയായ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസിന് തടസം ഉണ്ടാക്കിക്കൊണ്ട് തരുൺ ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് കാർ ഓടിച്ചത്.
പലതവണ ആംബുലൻസ് ഹോൺ മുഴക്കിയിട്ടും വഴി നൽകിയില്ല. കാർ തുടർച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാർ വഴിമാറിയത്.
രോഗിയുടെ ബന്ധുക്കൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച്, മോട്ടോർ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു. കാർ ഓടിച്ച തരുണിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനവും നൽകും. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ പാലിയേറ്റീവ് കേന്ദ്രത്തിൽ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അപകടത്തിൽപ്പെട്ട് തളർന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് കൂടിയാണ് ഈ പരിശീലനം.

