പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ.അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഇത്തരം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്നത്. ഇത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇയടാക്കുന്നതായും വിമര്‍ശനം.യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും രേഖയില്‍ വ്യക്തമാക്കുന്നു.ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് കഴിയണമെന്നും രേഖ ആവശ്യപ്പെടുന്നു.ഡിസംബര്‍ 21, 22 തീയതികളില്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയിലെ സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകള്‍ എന്ന ഭാഗത്താണ് പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട പദവിയിലെത്തിയാല്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി ഉള്‍പ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടു നടക്കുന്ന ചില സഖാക്കളുണ്ട്. ഇത് ഓരോ പ്രദേശത്തും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തു എന്ന വികാരം സൃഷ്ടിക്കുന്നത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചക്ക് ഇടയാക്കുന്നു.പാര്‍ട്ടിയിലും വര്‍ഗബഹുജന സംഘടനകളിലും കുറച്ചുകാലം പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ നല്‍കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നു കരുതുന്നവരും കുറവല്ല. ഇത്തരം പ്രവണതകള്‍ തിരുത്തി ഉശിരന്‍മാരായ കേഡര്‍മാരായി പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കുമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല

