തീര്‍ത്ഥാടന സീസണ് മുന്നോടിയായി ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം സർക്കാർ പിൻവലിച്ചു.ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു . പിന്നാലെ നിര്‍ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.ഒരിക്കൽ സർക്കാരിന് കൈപൊള്ളിയ വിഷയമാണെന്നും വീണ്ടും സർക്കാർ അത്തരം നീക്കങ്ങളിലേക്ക് വരുന്നത് വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു . ശബരിമലയിൽ പൊലീസിന് നൽകിയ വിവാദ നിർദേശം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.പോലീസുകാര്‍ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയ കൈപ്പുസ്തകത്തിലെ പൊതുനിര്‍ദേശങ്ങളില്‍ ആദ്യത്തേതായിരുന്നു സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശം അനുവദിച്ചിട്ടുള്ളതാണ് എന്നത്.മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എഡിജിപി എം ആർ അജിത്കുമാർ നൽകിയ വിശദീകരണം. നിർദ്ദേശങ്ങളിൽ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിശദീകരിച്ചു.
ശബരിമല കൈപുസ്തക വിവാദം;’മുൻ വർഷങ്ങളിൽ പ്രിൻറ് ചെയ്ത പുസ്തകം പിൻവലിച്ച് സർക്കാർ,മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

