തിരുവനന്തപുരം: മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിച്ചുവെന്ന ആരോപണം തെറ്റാണെന്ന് പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംസ്‌ക്കാര ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണം വ്യാജമാണെന്ന് അൽഫോൻസ് കണ്ണന്താനവും ഫേസ്ബുക് വഴി അറിയിച്ചിരുന്നു. അമ്മക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ് 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായി എന്നാണ് അൽഫോൻസ് കണ്ണന്താനവും പിആർഡി ഫാക്ട് ചെക്ക് വിഭാഗവും അറിയിക്കുന്നത്.
പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് കണ്ണന്താനത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ജൂൺ 14നു ഹൃദയാഘാതത്തെ തുടർന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ മരിക്കുന്നത്. മരണ സമയത്ത് ഇവർ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലെന്നും പിആർഡി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

