കോഴിക്കോട്: അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യവസായത്തിന് നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പത്തു മുതൽ പതിനൊന്നു വരെ ജില്ലയിലെ വിവിധയിടങ്ങളിലായി പ്രതിഷേധ ധർണ സംഘടിപ്പിക്കും.
നാല്പത്തിനായിരത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ബസ് വ്യവസായത്തെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഇന്ധനം, ഇൻഷുറൻസ്, സ്പെയർ പാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലക്കയറ്റം കാരണവും ഇന്ന് അതിന്റെ നാലിലൊന്ന് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. പൊതുവെ പ്രതിസന്ധിയിൽ നിന്നിരുന്ന സ്വകാര്യ ബസ് വ്യവസായം കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പൂർണമായും നിശ്ചലമാകുകയും തൊഴിൽ പ്രതിസന്ധി കാരണം ഇതുവരെ രണ്ടു ബസ് തൊഴിലാളികൾ ജീവനൊടുക്കുകയും ചെയ്തിരുന്നു. ബസ് ഉടമകളെയും തൊഴിലാളികളെയും ആത്മഹത്യയിൽ നിന്നും രക്ഷിക്കുക, ആത്മഹത്യ ചെയ്ത തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുക, തകർന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തെ നിലനിർത്താൻ പാക്കേജ് കൊണ്ടുവരിക, ടിക്കറ്റ് നിരക്കിലെ ന്യായമായ വർധന, ഇന്ധന സബ്സിഡി, ടാക്സ് ഇളവ്, പലിശരഹിത വായ്പ എന്നിവ നൽകുക, രാമചന്ദ്രൻ കമ്മീഷൻ ഉടനടി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

