മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി ജെ പി യുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നുവെന്ന് വി.ടി ബല്‍റാം.നൂറു കണക്കിന് ബി ജെ പി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബല്‍റാം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീർഘനാൾ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവഡിയും കോൺഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേർ വരാനിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയിൽ പരിശോധനക്ക് വിധേയമാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോൺഗ്രസ് ഉൾക്കൊള്ളുന്നത്. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം.

