നെഹ്രുവിന്റെ പിന്മുറക്കാർ എന്ത് കൊണ്ട് നെഹ്റുവിന്റെ പേരുപയോഗിക്കുന്നില്ല എന്ന മോദിയുടെ പരാമർശത്തിന് അവകാശ ലംഘന നോട്ടീസ് നൽകി കോൺഗ്രസ്. കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് നോട്ടീസിൽ പറയുന്നു.
അതേ സമയം, സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കേന്ദ്ര സർക്കാർ തടഞ്ഞു. രാഹുൽ മാപ്പ് പറയണമെന്ന് ഭരണപക്ഷവും അദാനി വിഷയത്തിൽ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു
ഇന്ത്യയിൽ ജനാധിപത്യം ശക്തമാക്കണമെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇന്നലെ ഭരണപക്ഷത്തോടുള്ള രാഹുലിന്റെ വെല്ലുവിളി. സ്‍പീക്കർ കണ്ട് സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. എന്നാൽ രാഹുലിനെതിരെ നിലാപാട് കടുപ്പിച്ച ബി ജെ പി സമ്മതിച്ചില്ല. ലോക്സഭയിലും രാജ്യ സഭയിലും രാഹുൽ മാപ്പ് പറയണമെന്ന് പറഞ്ഞായിരുന്നു ബി ജെ പി യുടെ പ്രതിഷേധം. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഇരു സഭകളിലും തിരിച്ചടിച്ചത് അദാനി വിഷയം ഉന്നയിച്ചുകൊണ്ടായിരുന്നു. ലോക സഭയിൽ ഇരു പാർട്ടികളുടെയും പ്രതിഷേധം നടത്തുമ്പോൾ സൻസദ് ടിവി പത്ത് മിനിറ്റിലധികം ശബ്ദം നൽകുന്നത് നിർത്തി വെച്ചു .
പാർലമെന്‍റ് തിങ്കളാഴ്ച വരെ പിരിഞ്ഞതോടെ അദാനി വിഷയത്തില്‍ പ്രതിഷേധവേദി പ്രതിപക്ഷം പുറത്തെ ഗാന്ധി പ്രതിമക്ക് മുൻപിലേക്ക് മാറ്റി