കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല രാജിവച്ചു. സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് കൈമാറി. സംസ്ഥാന നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച ചില നിലപാടുകൾ വിവാദമായിരുന്നു.
ഈ ഉത്തരവാദിത്തത്തിൽ (രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല) തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അജയ് മാക്കൻ പറയുന്നു. സെപ്തംബർ 25ന് ജയ്പൂരിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ പരാമർശിച്ചിട്ടുണ്ട്. മറ്റൊരു ചുമതലക്കാരനെ കണ്ടെത്തുകയാണ് ഉചിതമെന്നും, ഭാരത് ജോഡോ യാത്ര ഡിസംബർ 5 ന് രാജസ്ഥാനിൽ പ്രവേശിക്കുന്നതിനാൽ എത്രയും വേഗം പുതിയ ജനറൽ സെക്രട്ടറി ചുമതലയേൽക്കണമെന്നും മാക്കൻ തന്റെ ഒരു പേജുള്ള കത്തിൽ പറയുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗെഹ്‌ലോട്ടിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്ന നിർദ്ദേശവും നൽകി. ഗെലോട്ടിന്റെ പകരക്കാരനെ കണ്ടെത്താൻ അജയ് മാക്കൻ എംഎൽഎമാരുടെ ഒരു സുപ്രധാന പാർട്ടി യോഗം വിളിച്ചുചേർത്തു. എന്നാൽ ഗെലോട്ടിന്റെ വിശ്വസ്തരായ 90-ലധികം എംഎൽഎമാർ പങ്കെടുക്കാൻ വിസമ്മതിച്ചു. പകരം മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിക്കാൻ സ്പീക്കറെ സമീപിച്ചു.
അശോക് ഗെഹ്ലോട്ടിനെതിരെയോ അദ്ദേഹത്തിന്റെ അനുയായികൾക്കെതിരെയോ ഇതുവരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. ഇതാണ് അജയ് മാക്കന്റെ രാജിക്ക് കാരണമായി പറയുന്നത്. അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് പക്ഷങ്ങളാണ് രാജസ്ഥാൻ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്.

