സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡില്‍ സ്വജനപക്ഷപാതമുണ്ട് എന്നും പുരസ്‍കാരം റദ്ദാക്കണമെന്നുമുള്ള ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീലാണ് തള്ളിയത്.ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. സിനിമയുടെ പ്രൊഡ്യൂസർ എന്തുകൊണ്ട് ഹർജിയുമായെത്തിയില്ലെന്നും ചോദിച്ചിരുന്നു കോടതി. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു എന്നായിരുന്നു വിനയൻ അടക്കം ആരോപണം ഉന്നയിച്ചത്. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതും വ്യക്തമായ തെളിവുകളില്ലെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടിയത്.പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ലിജീഷ് പറയുന്നത്. രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നും ആരോപിച്ചു, ഇക്കാര്യം വ്യക്തമാക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് സിംഗിള്‍ ബെഞ്ച് കോടതി ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് ലിജീഷിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലെത്തിയത്.
പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംവിധായകന്‍ വിനയനാണ് ആദ്യം രഞ്ജിത്തിനെതിരേ രംഗത്തെത്തിയത്. ജൂറി അംഗങ്ങളായ ജന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവര്‍ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിജീഷ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

