കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്ന് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത്. ഈ വർഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ ദശകത്തിലേക്കാൾ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നാല് സംസ്ഥാനങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് താപതരംഗം പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഇന്ത്യയിലെ ഓരോ സംസ്ഥാനവും ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമാണ്. താപതരംഗം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിലവിലെ സംസ്ഥാനങ്ങളേക്കാൾ വ്യത്യസ്തമായ റിലേറ്റിവ് ഹ്യുമിഡിറ്റിയാണ് കേരളത്തിലുള്ളത്. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനിലെ ഡേറ്റ പരിശോധിച്ചാൽ മിക്ക ഇടങ്ങളിൽ 95-100% റിലേറ്റീവ് ഹ്യുമിഡിറ്റി സംഭവിച്ചതായി കാണുന്നുണ്ട്.
മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും നിശ്ചിത താപനിലയിൽ കൂടിയാൽ താപതരംഗം പ്രഖ്യാപിക്കാമെന്നതാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നയം. എന്നാൽ അത് അപര്യാപ്തമാണ്. മാറി വരുന്ന സാഹചര്യങ്ങളിൽ താപതരംഗത്തിന്റെ നിർവചനം തന്നെ മാറ്റേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ദിവസമായി താപതരംഗം മൂലമുള്ള ശാരീരിക പ്രശ്‌നങ്ങൾ പലരും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തോടെ തന്നെ കേരളത്തിൽ താപതരംഗം സംഭവിച്ചുകഴിഞ്ഞുവെന്ന് രാജഗോപാൽ കമ്മത്ത് പറഞ്ഞു. അടുത്ത മൂന്ന് വർഷം അത് പോലെയോ, ഇതിൽ തീവ്രമോ ആയ ചൂടോ ആകും ഇനി അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാൽ കമ്മത് പറഞ്ഞു.

