മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്നു വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പ്രജീവിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കള്‍ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഗ്രൂപ്പില്‍ നിന്നുമാണ് ശരണ്യയുടെ നമ്പര്‍ എടുത്തത്. പിന്നീട് അടുപ്പത്തിലായി. പരിപാടികള്‍ വരുമ്പോള്‍ പരസ്പരം അറിയിക്കാറുണ്ടായിരുന്നെന്നും പ്രജീവ് പറഞ്ഞു.
പരിപാടിക്ക് ആളില്ലാത്തതിനാല്‍ സംസ്ഥാന നേതാക്കള്‍ അടക്കം ശകാരിച്ചതായി ശരണ്യ തന്നോട് പറഞ്ഞിരുന്നു. ബിജെപി ഓഫീസില്‍ വെച്ച് മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി വഴക്ക് ശരണ്യയെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും പ്രജീവ് പറഞ്ഞു. തനിക്ക് പ്രാദേശിക നേതാക്കളുടെ നിര്‍ദേശമില്ലാതെ പരിപാടിക്ക് ആളെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ശരണ്യയെ അറിയിച്ചു. തെറ്റുകാര്‍ ആരാണെന്ന് ഉടന്‍ അറിയും. തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും മരിച്ച ഒരാളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും പ്രജീവ് പറഞ്ഞു.
ജൂലൈ പത്തിന് വൈകീട്ട് നാലിനാണ് സിഎന്‍പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ രണ്ടുപേര് പറയുന്നുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടു.

