തമിഴ്‌നാട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം പതിമൂന്നായി. ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിൽ വ്യാജമദ്യ ദുരന്തമുണ്ടായത്. സംഭവത്തിൽ പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.
വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരും വ്യാജമദ്യം കഴിച്ച് മരിച്ചു. 35 ഓളം പേർ ചികിത്സയിലാണെന്നും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് ഐ.ജി എൻ കണ്ണൻ അറിയിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.

