രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സിപിഐയ്ക്ക് കൊടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണ
എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകും. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതില്‍ ഒന്നില്‍ സിപിഐഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിക്കും
ഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു. കൂടുതൽ എതിർപ്പുകളില്ലാതെ ഈ നിലപാട് എൽഡിഎഫ് യോഗം അംഗീകരിച്ചു.
ഐക്യകണ്ഠേനയാണ് രാജ്യസഭാ സീറ്റിലെ ചർച്ചകൾ പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

