ആലപ്പുഴ: മാവേലിക്കരയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഡിവൈഎഫ്ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിനെതിരെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.
വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മാവേലിക്കര സിപിഎം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.
പരിശുദ്ധ റമദാൻ നോമ്പ് സമയത്തും ആരാധനാലയങ്ങളെ കുരുതിക്കളം ആക്കാൻ ശ്രമിക്കുന്ന എസ്ഡിപിഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധം ഉയർന്ന് വരണമെന്ന് ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക്‌കമ്മറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു.

