സൗദി ഇറാൻ സൗഹൃദ കരാർ പശ്ചിമേഷ്യയിൽ സമാധാന ജീവിതം തിരിച്ച് കൊണ്ട് വരുമെന്ന് ഡോ.ഹുസൈൻ മടവൂർ. രണ്ട് പ്രമുഖ രാഷ്ട്രങ്ങൾ തമ്മിലുള്ള വർഷങ്ങളായി നിലനിൽക്കുന്ന ശത്രുതയും വെറുപ്പും നീങ്ങുന്നതോട് കൂടി അറബ് പേർഷ്യൻ ലോകത്ത് സഹകരണത്തിൻ്റെ പുതുയുഗം പിറക്കും. ലോക രാഷ്ട്രീയത്തിൽ തന്നെ ഗുണപരമായ അദ്ഭുതങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യമനും സിറിയയും ഇറാക്കും ആഭ്യന്തര കലഹങ്ങളിൽ നിന്നും വൈദേശിക ഭീഷണിയിൽ നിന്നും മുക്തമാവും. അവിടങ്ങളിൽ ശാന്തിയും സമാധാനവും പുനർജനിക്കും. കലഹിച്ച് കഴിയുന്ന മുഴുവൻ ജനതയുടെയും കണ്ണ് തുറപ്പിക്കുന്ന മാതൃകാപരമായ ഒരു തീരുമാനമാണിത്.
മുസ്ലിംകളിലെ രണ്ട് പ്രബല വിഭാഗങ്ങളായ സുന്നി ശിആ സമൂഹങ്ങൾക്കിടയിൽ അടുപ്പവും പരസ്പരമുള്ള അംഗീകാരവും ശക്തിപ്പെടുത്താനും ഈ കരാർ സഹായകമാവും. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെയും ഇറാൻ ഭരണ നേതൃത്വത്തിൻ്റെയും ലോക ജനതക്കുള്ള റമദാൻ സമ്മാനം കൂടിയാണിതെന്നും പ്രമുഖ അറബ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

