തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് ചെന്നിത്തല പരിഹസിച്ചു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സർവ്വത്ര മേഖലയിലും ഏർപെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
‘തമ്പ്രാൻ എഴുന്നള്ളുമ്പോൾ വഴി മദ്ധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് ഇന്നലത്തെ കാലടിയിലെ സംഭവം. 104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ, മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദ്ദിക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല, ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നത്’, ചെന്നിത്തല പറഞ്ഞു.
സമരം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കിയാൽ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വർധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

