വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തായ്ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി ബാറ്റിംഗിൽ ഷഫാലി വർമയും (42) ബൗളിംഗിൽ ദീപ്തി ശർമയും (3 വിക്കറ്റ്) തിളങ്ങി. ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും.
സ്മൃതി മന്ദന (13) വേഗം മടങ്ങിയെങ്കിലും മറുവശത്ത് ഷഫാലി തകർപ്പൻ ഫോമിലായിരുന്നു. 28 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സറും സഹിതം 42 റൺസ് നേടിയ ഷഫാലിക്കൊപ്പം ജമീമ റോഡ്രിഗസ് (27), ഹർമൻപ്രീത് കൗർ (36), പൂജ വസ്ട്രാക്കർ (17) എന്നിവരും ഇന്ത്യക്കായി തിളങ്ങി. തായ്ലൻഡിനു വേണ്ടി സൊർന്നരിൻ ടിപോച് 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ തായ്ലൻഡിനു കഴിഞ്ഞില്ല. കൃത്യമായ ഇടവേളവകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. 21 റൺസ് നീതം നേടിയ ക്യാപ്റ്റൻ നര്വെമോൾ ചായ്വായ്, നട്ടയ ബൂചതം എന്നിവരാണ് തായ്ലൻഡിൻ്റെ ടോപ്പ് സ്കോറർമാർ. ഇന്ത്യക്കായി ദീപ്തി ശർമ 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ് 4 ഓവറിൽ 10 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. ബാറ്റിംഗിനൊപ്പം ഒരു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ ഷഫാലി വർമയാണ് കളിയിലെ താരം.