ഔദ്യോഗിക പരിപാടികള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. കണ്ണൂരിൽ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. ഇതിനു ശേഷം 12.30-ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുഖ്യമന്ത്രിയുടെ യാത്രാപാതയില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഏതു വഴിയിലൂടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പില്‍ എത്തുക എന്ന കാര്യം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 700-ഓളം പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.

