ഹരിപ്പാട് : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞത് വൻ വിജയത്തിന് കാരണമായെന്ന് രമേശ് ചെന്നിത്തല.കർണ്ണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയതെന്നും ചരിത്ര വിജയം കോൺഗ്രസ്സിനു സമ്മാനിച്ച കർണ്ണാടകയിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്ത് 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.
നരേന്ദ്ര മോദി ആഴ്ചകളോളം കർണ്ണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയാനായില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
മോദിയെ നേരിടാൻ ആരുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണ്ണാടക നൽകിയത്.
2024 ൽ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുൽ ഗാന്ധി തന്നെയെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു
കർണ്ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിൽ ബിജപിക്ക് ഒരിടത്തു പോലും ഭരണമില്ലാതായി ,
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാൻ എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോകും
ബി ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് കർണ്ണാടകയിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

