തിരുവനന്തപുരം: എന്‍ഫോഴ്‌സമെന്റ് ഡയരക്ടേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീൽ സ്ഥാനത്ത് രാജിവെക്കണമെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്
മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജനും തോമസ് ചാണ്ടിക്കും ശശീന്ദ്രനും നല്‍കാത്ത സംരക്ഷണം ജലീലിന് എന്തിനു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനത്തെ സംബന്ധിച്ച് വിവാദം വന്നപ്പോള്‍ ഇ.പി ജയരാജനെ മാറ്റി. വയല്‍നികത്തലുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ തോമസ് ചാണ്ടി മാറി നിന്നു. സ്വഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ ശശീന്ദ്രനെ മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ സി.പി.ഐ.എം പറയുന്നത് അന്വേഷണം വരട്ടെ, കുറ്റക്കാരനാണെന്ന് കണ്ടാല്‍ നടപടിയെടുക്കാമെന്നാണ്.
മതഗ്രന്ഥം വന്ന ബാഗേജില്‍ നിന്നും ഏതാനും പെട്ടികളാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. എടപ്പാളില്‍ കൊണ്ടുപോയെന്ന് മന്ത്രി പറയുന്നു. അതേ വാഹനം തന്നെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോയെന്ന് പറയപ്പെടുന്നുണ്ട്. അത് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ലഗേജ് ആണെന്നും പറയപ്പെടുന്നുണ്ട്.
പ്രോട്ടോക്കോള്‍ ഓഫീസറുടെ പോലും അനുവാദം വാങ്ങിയിട്ടല്ല ഇതൊന്നും നടന്നത്. അതീവ ഗുരുതരമായ പ്രശ്‌നം തന്നെയാണ് ഇത്. മാത്രമാല്ല സ്വപ്‌നയുമായി നിരന്തരം സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു. മന്ത്രിയെ സംബന്ധിച്ച് ദുരൂഹമായ നടപടിയായി തന്നെയാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

