തിരുവനന്തപുരം : ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 മാസത്തിനുള്ളിൽ ആകെ 8,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നു റിസർവ് ബാങ്കിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 2,000 കോടിയും അടുത്ത മാസം 4,500 കോടിയും ജൂണിൽ 1,500 കോടിയും കടമെടുക്കാനുള്ള അനുമതിയാണ് സർക്കാർ തേടിയത്.
റിസർവ് ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ കൂടി അനുമതിക്കു വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം. ബജറ്റ് രേഖകൾ പ്രകാരം ഈ സാമ്പത്തിക വർഷം 25,646 കോടി രൂപ പൊതുവിപണിയിൽ നിന്നു കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 22,184 കോടി രൂപയാണ് കടമെടുക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും വിവിധമേഖലകളിലെ മികവ് കണക്കിലെടുത്ത് കേന്ദ്രം അധികതുക കടമെടുക്കാൻ അനുവദിച്ചതിനാൽ ആകെ 35,339 കോടി കടമെടുക്കാനായി. ശരാശരി ഏഴര ശതമാനമെന്ന ഉയർന്ന പലിശ നിരക്കിലായിരുന്നു എല്ലാ വായ്പകളും. മുൻപ് 6 ശതമാനത്തോളം പലിശയ്ക്കു സർക്കാരിനു വായ്പ ലഭിച്ചിരുന്നു.

