കെഎസ്ഇബിയില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ജീവനക്കാരും ബോർഡും തമ്മിലുള്ള ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ല. എല്ലാവരും യോജിച്ച് പോകണമെന്നും വൈദ്യുതി മന്ത്രി കെ ക്യഷ്ണൻകുട്ടി പറഞ്ഞു.മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെ എസ് ഇ ബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.സമരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. അത്ര വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ല. ചെയര്‍മാനെ മാറ്റണമെന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ടാറ്റ, അംബാനി തുടങ്ങിയ കമ്പനികള്‍ ചുരുങ്ങിയ ചെലവില്‍ ഇലക്ട്രിസിറ്റി കൊടുക്കാന്‍ പോകുകയാണ്.
ലുലു അത് വാങ്ങാന്‍ പോകുന്നു. അങ്ങനെ നമ്മള്‍ കൊടുക്കുന്ന സ്ഥലമെല്ലാം സ്വകാര്യ കമ്പനികള്‍ കയ്യടക്കാന്‍ പോകുകയാണ്. ബോര്‍ഡും കമ്പനിയും ജീവനക്കാരും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ കെഎസ്ഇബിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്.
ബോര്‍ഡ് സാമ്പത്തികമായി പ്രയാസത്തിലാണ്. സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും, അടിയന്തരമായി പരിഹാരം കാണാനും ചെയര്‍മാനും ബോര്‍ഡിനും മന്ത്രി നിര്‍ദേശം നല്‍കി.