സിപിഐ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്നാവശ്യവുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റായെന്നാണ് ആരോപണം. അതേസമയം കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു.എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.21 അംഗങ്ങളുടെ അടിമാലി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ സിപിഐ പ്രതിനിധിയായി ഇടതുമുന്നണിയിലുണ്ടായിരുന്ന സനിതാ സജിയും സ്വതന്ത്രനും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ ഇടത് മുന്നണിക്ക് ഭരണം നഷ്ടമാവുകയായിരുന്നു. മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് നടന്നത്.
ചുവടുമാറി യുഡിഎഫിലെത്തി പ്രസിഡന്‍റായി;അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ്

