ലഹരികടത്തുകേസിൽ സസ്പെൻഷനിലായതിന് പിന്നാലെ പ്രതികരിച്ച് ആലപ്പുഴ നഗരസഭാ കൌൺസിലർ ഷാനവാസ്.വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. വാഹനം വാങ്ങുന്നതില്‍ അറിയിച്ചില്ല എന്നതാണ് കുറ്റമെന്നും ഷാനവാസ് പറഞ്ഞു.പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഖേദമുണ്ട്. സസ്പെന്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ പാർട്ടി അന്വേഷിക്കും. പൊലീസിനും അന്വേഷിക്കാം. അന്വേഷണത്തിൽ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ രാജിവെക്കും. ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. തനിക്കെതിരെ പരാതി നൽകിയത് ചിലരുടെ വ്യക്തി താത്പര്യമാണ്. അതിനെ വിഭാഗീയതയായി കാണാനാകില്ല. പാർട്ടിയെ എവിടെയും മോശമാക്കി പറയില്ലെന്നും ഷാനവാസ് പറഞ്ഞു. വാടകയ്ക്ക് നല്‍കുമ്പോള്‍ സാക്ഷികള്‍ നിര്‍ബ്ബന്ധമല്ലെന്നും ഷാനവാസ് പ്രതികരിച്ചു. 28നാണ് വാഹനം വാങ്ങിയത്. 4ന് പെര്‍മിറ്റ് കിട്ടി. വാഹനം നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാത്തത് തെറ്റാണ്. നിരോധിത പുകയില കടത്തിന് സ്വന്തം വാഹനം ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്നും ഷാനവാസ് ചോദിച്ചു.
തന്റെ വാഹനം കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ഷാനവാസ് പറഞ്ഞു. പാർട്ടി നടപടിയെടുത്തതാണ് ശരി. അന്വേഷണത്തിൽ സത്യാവസ്ഥ വ്യക്തമാകുമ്പോൾ തിരിച്ചുവരും. 33 ലക്ഷം രൂപയ്ക്ക് വണ്ടിയെടുത്ത് സ്വന്തം പേരിൽ ലഹരിക്കടത്ത് നടത്താൻ താൻ മണ്ടനല്ലെന്നും ഷാനവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം എ.ഷാനവാസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതി നൽകിയത്.

