മധ്യപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 20ലധികം സീറ്റിൽ പിന്നിൽ നിൽക്കവേ തോൽവി സമ്മതിച്ച് മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്താവിച്ച കമൽനാഥ് വോട്ടർമാർക്ക് നന്ദി അറിയിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാർച്ചിൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതോെടയാണ് കമൽനാഥ് സർക്കാർ താഴെ വീണത്. ഭൂരിപക്ഷം തികക്കാൻ 28 സീറ്റിലും കോൺഗ്രസിന് ജയം അനിവാര്യമായിരുന്നു
ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകൾ പ്രകാരം 28ൽ 20 സീറ്റിലും ബി.ജെ.പിയാണ് മുന്നേറുന്നത്. ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയപ്രതീക്ഷ. മൊറേന മണ്ഡലത്തിൽ ബഹുജൻ സമാജ് പാർട്ടിയാണ് (ബി.ജെ.പി) ലീഡ് ചെയ്യുന്നത്.
ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർ നിലവിൽ പിന്നിലാണ്. ഐദൽ സിങ് കൻസാന (സുമോലി), ഗിരിരാജ് ദൻദോതിയ (ദിമാനി), ഒ.പി.എസ് ഭദോരിയ (മെഹ്ഗോൻ) എന്നിവരാണ് കോൺഗ്രസിന് പിന്നിൽ നിൽക്കുന്നത്. നവംബർ മുന്നിന് നടന്ന വോട്ടെടുപ്പിൽ 12 മന്ത്രിമാരാണ് ജനവിധി തേടിയിരുന്നത്. 70.27 ശതമാനമായിരുന്നു പോളിങ്.
229 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് ഇപ്പോൾ 107 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 28 സീറ്റുകളിൽ എട്ടിടത്ത് വിജയിക്കാനായാൽ ശിവരാജ് സിങ് ചൗഹാൻ സർക്കാറിന് അധികാരത്തിൽ തുടരാനാകും. കോൺഗ്രസിന് 87 എം.എൽ.എമാരാണുള്ളത്.

