കോഴിക്കോട്: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 13.730 ഗ്രാം എംഡിഎംഎയുമായി പയ്യാനക്കൽ സ്വദേശിയെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. പയ്യാനക്കൽ തൊപ്പിക്കാരൻവയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാനക്കൽ പട്ടർ തൊടിയിൽ സർജാസ് (38 ) ആണ് പിടിയിലായത്.
സ്കൂൾ-കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി സർജാസ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ലഹരിമരുന്ന് വാങ്ങാൻ പോയതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തുകയും രഹസ്യമായി സൂക്ഷിച്ചുവെച്ച എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു.
ലഹരിക്ക് അടിമയായ ഇയാൾ വീട്ടിൽ അക്രമകാരിയായിരുന്നു. തുടക്കത്തിൽ ലഹരി ഉപയോഗം മാത്രം ഉണ്ടായിരുന്ന ഇയാൾ ഇതിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിയുന്നത്.

