2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. മുഖ്യമന്ത്രി തിരിച്ച് വന്നാലുടൻ പാര്‍ട്ടിപ്രവേശനം നടത്തുമെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു.
വലിയ സന്തോഷത്തിലാണെന്നും ഈ മാസം 22 ന് മുഖ്യമന്ത്രി തിരികെ കേരളത്തിൽ എത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിഞ്ഞത്. അന്ന് തന്നെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. 22ന് മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം സിപിഐഎം പാർട്ടി ഓഫീസിലെത്തുമെന്നും അവിടെ വച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെടുന്നു. കൂടെ നിന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് . കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു നാളുകൾക്കു മുമ്പാണ് താൻ ഇനി ബിജെപിയ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും അദ്ദേഹം അറിയാച്ചത്. അതിന് പിന്നാലെയാണ് ഭീമന്‍ രഘു സിപിഐഎമ്മിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് ഭീമന്‍ രഘു മത്സരിച്ചത്.

